Friday, June 17, 2011

സച്ചിന്‍...നിങ്ങളില്ലെങ്കിലും കേള്‍ക്കുന്നുണ്ട് പുല്ലാങ്കുഴല്‍ നാദം

  
ചെല്ലുന്നിടത്തു നിന്നെല്ലാം ആ ഓടക്കുഴല്‍ നാദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതി മനോഹരമായ കോംപോസിഷന്‍...ചിലപ്പോള്‍ ട്രെയിന്‍ യാത്രക്കിടയില്‍ ഏതെങ്കിലും സഹയാത്രികന്റെ മൊബൈലില്‍നിന്ന് അതിങ്ങനെ ഒഴൂകിതുടങ്ങുമ്പോള്‍ അയാള്‍ ഫോണെടുക്കാന്‍ വൈകണേ എന്ന് മനസുകൊണ്ട് കൊതിച്ചു. അനേകമനേകം ആളുകളുടെ
മൊബൈല്‍ഫോണുകളില്‍ നിന്ന് ഏതൊക്കെയോ കോണുകളില്‍ അത് ഉണരുകയായിരുന്നു.  വര്‍ഷങ്ങള്‍ക്കു മുന്‍പ് അതേ ഓടക്കുഴല്‍ സംഗീതം കേട്ടത് ഗായകന്‍ കല്ലറഗോപന്റെ മൊബൈലില്‍ നിന്നായിരുന്നു. അന്ന് അദ്ദേഹം സംസാരിച്ചിരുന്നു അത് വായിച്ച സച്ചിന്‍ കൈതാരം എന്ന സംഗീതകാരനെ കുറിച്ച്. സച്ചിന്‍ കൈതാരത്തിന്റെ തന്നെ കോംപസിഷനായിരുന്നു അത്.  മരണത്തിന്റെ ഒട്ടും മയമില്ലാത്ത ചില തിരിച്ചെടുക്കലുകളെ അന്ന് ഞാന്‍ ഏറെ വെറുത്തു. നാം മനസിലേറ്റിയ എത്രയോ പാട്ടുകളില്‍ സച്ചിന്റെ ഓടക്കുഴല്‍ ഇപ്പോഴും മൂളുന്നുണ്ട്. എണ്ണമില്ലാത്ത സിനിമാ ഗാനങ്ങളില്‍ പിന്നണിയില്‍ സച്ചിന്‍ പുല്ലാങ്കുഴലൂതി. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നുകേട്ട വേണുഗാനം ഇന്ന് പലയിടങ്ങളില്‍ പലവുരു കേള്‍ക്കുമ്പോഴാണ് ഞാന്‍ സച്ചിന്‍ കൈതാരത്തെ വീണ്ടുമോര്‍ക്കുന്നത്.
എന്തെങ്കിലും ഇവിടെ എഴുതണമെന്നുതോന്നി. എനിക്ക് ഒരു മരണവാര്‍ത്തയിലൂടെ മാത്രം പരിചിതനായിരുന്ന ആള്‍...പിന്നീട് ഒരു ഈണത്തിനൊപ്പം ഓര്‍മയില്‍ ചേക്കേറിയ ആള്‍... പതിയെ ആണ് സച്ചിന്‍ കൈതാരം എന്ന സംഗീതകാരന്‍ എനിക്കു മുന്നില്‍ തെളിഞ്ഞുകത്താന്‍ തുടങ്ങുന്നത്. സച്ചിനെ കുറിച്ചറിയാന്‍ നടത്തിയ ചെറിയ അന്വേഷണത്തില്‍ നിന്ന് വല്ലാത്ത ഒരു യാദൃശ്ചികത ഞാനറിഞ്ഞു. എഴുതാന്‍ ആലോചിക്കുന്ന ഈ ജൂണ്‍ദിനങ്ങളിലൊന്നാണ് സച്ചിനെ അപഹരിച്ചതെന്ന്. 2006 ജൂണ്‍ പതിനഞ്ചിനായിരുന്നു സച്ചിന്റെ ജീവനെടുത്ത കാറപകടം. ഇതുപോലെ മുന്‍പ് നന്ദിതയും എന്നെ ആശ്ചര്യപെടുത്തിയ യാദൃശ്ചികത സമ്മാനിച്ചിട്ടുണ്ട്. കോളജ് കാലത്ത് അമ്മാവന്റെ വീട്ടിലെ ഒരു രാത്രി. പുസ്തകക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് എനിക്ക് നന്ദിതയുടെ കവിതകള്‍ കിട്ടുന്നു. അന്നു പുലരുവോളം ഞാന്‍ നന്ദിതയുടെ കവിതകള്‍ പേര്‍ത്തും പേര്‍ത്തും വായിക്കുന്നു. രാവിലെ പത്രം നിവര്‍ത്തവേ ചരമപേജില്‍ നന്ദിതയുടെ ചരമവാര്‍ഷികം ഓര്‍മ്മിപ്പിക്കുന്ന ചിത്രം.....അതുപോലെ മറ്റൊരു യാദൃശ്ചികതയായി സച്ചിനും മുന്നില്‍ നില്‍ക്കുന്നു.
ജാസി ഗിഫ്റ്റിനൊപ്പം ഒരു സംഗീതപരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് സച്ചിനെ തേടി മരണമെത്തിയത്. ബസ് കാത്തു നില്‍ക്കയായിരുന്ന സച്ചിന് ജാസിഗിഫ്റ്റിന്റെ മാനേജര്‍ സ്കോര്‍പിയോയില്‍ ലിഫ്റ്റ് നല്‍കുകയായിരുന്നു. സച്ചിനും കൂടെയുണ്ടായിരുന്ന സുഹൃത്തും മരിച്ചു.
മലയാളത്തിലെ മികച്ച സംഗീതസംവിധായകരുടെ നിരയിലേക്കുയരാനുള്ള പ്രതിഭയുണ്ടായിരുന്നു സച്ചിന്. പിറക്കാനിരിക്കുന്ന ഒരുപാട് ഈണങ്ങളെ കൂടിയാണ് അന്ന് മരണമെടുത്തത്. സച്ചിനെ കുറിച്ചുള്ള അന്വേഷണത്തിനിടെ സ്വാതിതിരുനാള്‍ സംഗീതകോളജില്‍ മുന്നിലിരുന്നു പാട്ടു പഠിച്ച ഒരു പാവം ശിഷ്യനെപറ്റി ഇളയച്ഛന്‍ പറഞ്ഞു. പല ഓര്‍ക്കസ്ട്രകളില്‍ പുല്ലാങ്കുഴലുമായി പെയ്തു തിമിര്‍ക്കുന്ന ശിഷ്യനെ അദ്ദേഹം കണ്ടു.
കുന്നംകുളത്തിനടുത്ത് പാര്‍ക്കാടി ക്ഷേത്രത്തിനായി ഭക്തി ഗാനമെഴുതാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് എഴൂതിയ
വാളും ചിലമ്പും ഇല്ലാതെ വന്നെന്റെ
ഉള്ളില്‍ പാര്‍ക്കുമോ ദേവി
പാര്‍ക്കാടി വാഴൂന്ന ദേവി
എന്ന പാട്ടിന് സച്ചിന്‍ കൈതാരമാണ് പുല്ലാങ്കുഴല്‍ വായിച്ചതെന്ന് അറിയുന്നത് അപ്പോഴാണ്. മധുബാലകൃഷ്ണനായിരുന്നു പാടിയത്. ഇളയച്ഛന്റെ സംഗീതം. അന്ന് അവര്‍ വളരെ കാലത്തിനിടയില്‍ കണ്ടുമുട്ടുകയായിരുന്നു. ഗുരുവിന്റെ പാട്ടിനു വായിക്കാനായി ശിഷ്യന്‍ എത്തുകയായിരുന്നു.

1 comment:

  1. kaitharam oru divasathe parichayam pakshe ippozhum oru neerunna ormma,
    njan produce cheytha cd kku vendi flute nay vannu
    cd irangum munne engo poy maranju..
    marikkilla nee njangalude manassil ninnum

    ReplyDelete