Wednesday, June 1, 2011

സ്റ്റാര്‍ സിങ്ങര്‍ ഫാക്ടറിയില്‍ നിന്നൊരു ഗന്ധര്‍വ്വനിറങ്ങുമോ?

 
മലയാളിക്ക് അമൃത ചാനലിന്റെ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ പുതുമ തന്നെയായിരുന്നു. മേരി ആവാസ് സുനോ എന്ന ദൂരദര്‍ശന്‍പരിപാടിക്കു ശേഷം  മലയാളം ഇത്ര മേല്‍ സ്വീകരിച്ച മറ്റൊരു റിയാലിറ്റി ഷോ ഉണ്ടാകില്ല. പിന്നീടത് ഏഷ്യാനെറ്റ് ഹൈജാക്ക് ചെയ്ത് വന്‍ സംഭവമാക്കി കാശുണ്ടാക്കുകയും ചെയ്തു. മുന്‍പ് ദൂരദര്‍ശന്റെ ചില ഞായറാഴ്ച സംഗീത മല്‍സരങ്ങളായിരുന്നു ഈ ഗണത്തില്‍ നമുക്കു കാണാനുണ്ടായിരുന്നത്. പ്രൊഫഷനലിസം നന്നായി കലക്കിയെടുത്തതോടെ കണ്ണഞ്ചിക്കുന്ന സെറ്റില്‍ നമ്മുടെ ഗായകര്‍ നിരന്നു പാടുന്നത് കാണാനായി. 
അമൃതയുടെ ആദ്യ ഷോയുടെ വിജയികള്‍ക്ക് വലിയ താരസൌഭാഗ്യം തന്നെ ലഭിച്ചു. സംഗീതും നിധീഷുമൊക്കെ ഏറെ ജനപ്രിയരുമായി. പിന്നീട് അമൃതയുടെ രണ്ടാം ഘട്ട കൊയ്ത്ത് തുടങ്ങും മുന്‍പാണ് കളിയറിഞ്ഞ വിളവുമായി ഏഷ്യനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ പുത്തന്‍ ഭാവത്തില്‍ കൊണ്ടുവന്നത്. മുന്‍പ് ജയചന്ദ്രനും ചിത്ര അയ്യരുമൊക്കെ വിധികര്‍ത്താക്കളായിരുന്ന് കൈവിട്ടുപോയ പരിപാടിയായിരുന്നു അത്. അനാവശ്യ രാഗകസര്‍ത്തുകളുമായി പാട്ടുകളെ ജനിതകമാറ്റം വരുത്താനുള്ള വിധികര്‍ത്താക്കളുടെ നിര്‍ദേശങ്ങളായിരുന്നു ആദ്യകാലത്തെ മുഖ്യ ബോറ്. പരാജയത്തില്‍ നിന്നും അയലത്തെ ചാനലില്‍ നിന്നും പാഠമുള്‍ക്കൊണ്ട രണ്ടാം വരവില്‍ ഏഷ്യാനെറ്റ് ശരിക്കു കൊയ്തു. റേറ്റിങില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത പരിപാടിയായി മാറാന്‍ സ്റ്റാര്‍ സിംഗറിനായി. 

ഓരോസീസണിലും താരഗായകര്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍സിംഗര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നു. പരിപാടിയിലെ ഗസ്റ്റ് സീറ്റിലിരിക്കാന്‍ പുറത്ത് താരപ്രഭ മങ്ങി തിരിച്ചു വരവുകാത്തിരിക്കുന്ന സിനിമാക്കാരുടെ തള്ളാണ്. പലരും അങ്ങോട്ട് റിക്വസ്റ്റ് ചെയ്താണത്രേ ഹോട്ട് സീറ്റിലെത്തുന്നത്. ചില സംവിധായകര്‍ പാട്ടറുതിയില്‍ ഗായകനോട് സിനിമയില്‍ പാടിച്ച് യേശുദാസാക്കി കളയും എന്നൊക്കെ ഭീഷണിയുയര്‍ത്തുമെങ്കിലും നടന്ന് കാണാറില്ല.
പാടിപ്പതിഞ്ഞ സിനിമാഗാനങ്ങള്‍ വള്ളിപുള്ളിവിടാതെ പാടിപ്പിച്ച് ശീലിപ്പിച്ച പല സ്റ്റാര്‍ ഗായകര്‍ക്കും സ്റ്റുഡിയോയില്‍ ജനിക്കുന്ന പുതുപാട്ടുകള്‍ക്ക് ജീവന്‍ നല്‍കാനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. യേശുദാസും ജയചന്ദ്രനുമൊക്കെ ഭാവവും ചൈതന്യവും നല്‍കി അണിയിച്ചൊരുക്കുന്ന സംഗീത സംവിധായകന്റെയും ഗാനരചയിതാവിന്റെയും സൃഷ്ടികള്‍ പലവുരു കേട്ട് ആവര്‍ത്തിക്കുവാന്‍ മാത്രമാണല്ലോ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ ഗായകര്‍ക്കു വിധി. അതില്‍ തന്നെ വല്ല സ്വരപഥവുമൊന്നിടറിയാല്‍ സംഗീത മജിസ്ട്രേറ്റുമാ
ര്‍ കണ്ണുതുറിക്കുകയും കമന്റു പറയുകയും ചെയ്യും. സിനിമാപ്പാട്ടു പാടുമ്പോള്‍ വള്ളി പുള്ളിവിടാതെ ഒറിജിനലിനെ മിമിക് ചെയ്യണമെന്നാണ് പൊതുവില്‍ പ്രേക്ഷകനു ബോധ്യമാവുന്നത്. 
കോഴിക്കോട്ട് കടപ്പുറത്ത് ഗാനമേളക്കിടെ മാനേ....മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ എന്ന പാട്ട് ഇംപ്രവൈസേഷനോടെ പാടിയപ്പോള്‍ പാട്ട് കുളമാക്കിയെന്ന് പറഞ്ഞ് ഗാനഗന്ധര്‍വ്വനെ കൂക്കിയവരും  സ്ററാര്‍ ജഡ്ജിമാരും തമ്മിലെന്ത് വെത്യാസമെന്നും ചില പ്രേക്ഷ:കര്‍ ശങ്കിച്ചു പോവുന്നുമുണ്ട്. ഇതേ മജിസ്ട്രേറ്റുമാര്‍ തന്നെ അടുത്ത നിമിഷം ഇംപ്രവൈസേഷനെ കുറിച്ച് ഊറ്റം കൊള്ളുകയും ചെയ്യും.അതു വേറെ തമാശ. അങ്ങനെ ഒറിജിനലിനെ മിമിക് ചെയ്ത് ശീലിച്ച നമ്മുടെ താരഗായകര്‍ പിന്നെ സ്റ്റുഡിയോയില്‍ പുതിയ പാട്ടിലെന്തു ചെയ്യാനാണ്. കോട്ടയം നസീര്‍ ചില സിനിമകളില്‍ വേഷം ചെയ്തതുപോലെ ഭീകര പരാജയമാവും ഫലം. സംഗീത സംവിധായകന്റെയും രചയിതാവിന്റെയും നല്ലൊരു സൃഷ്ടി ചിലപ്പോള്‍ വേസ്റ്റാവുകയും ചെയ്യും. 
പിന്നെ ഈ ഗായകരുടെ ഏക ആശ്രയം സ്റ്റേജ് ഷോകളാവുന്നു. അതിന് കേരളത്തിലും ഗള്‍ഫിലും യാതൊരു പഞ്ഞവുമില്ല.  കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന വിധം കളം നിറഞ്ഞ് പണം വാങ്ങി പാടുക. മിക്കപ്പോഴും സ്റ്റാര്‍ സിങ്ങര്‍ ഗായകര്‍ ഷോ കഴിഞ്ഞാല്‍ പിന്നെ ഈ തിരക്കിലാവും. മുന്‍പ് വിനയാന്വിതരായി ഗാനമേള വേദിക്കു പിന്നില്‍ ഒരു പാട്ടിനു കെഞ്ചിയവര്‍ പാട്ടൊന്നിന് പതിനായിരം എന്ന് കണ്ണടച്ച് പറയുന്ന കാഴ്ചയും കാണാവുന്നതാണ്. പറഞ്ഞുവരുന്നത് ഇവരൊന്നും കഴിവില്ലാത്തവരും കൊള്ളാത്തവരുമെന്നല്ല.  ഇവരുടെ കഴിവുകള്‍ ചില പ്രത്യേക കാലത്തിലോ കാര്യത്തിലോ ഒതുങ്ങി പോവുന്നു എന്നാണ്. അങ്ങനെ വര്‍ഷമൊന്നു കഴിഞ്ഞ് പുതിയ സീസണ്‍ പ്രൊഡക്റ്റുകള്‍ ഇറങ്ങുന്നതിനു മുന്‍പ് കഴിയുന്നത്ര പണമുണ്ടാക്കുക എന്ന യജ്ഞത്തില്‍ മാത്രം പല താരഗായകരും ഒതുങ്ങി പോവുന്നു.ചുരുക്കി പറഞ്ഞാല്‍ കുറേ പണം കണക്കു പറഞ്ഞു വാങ്ങുന്ന ഗാന പ്രകടനക്കാരെയല്ലാതെ ഗാനഗന്ധര്‍വ്വന്‍മാരെയൊന്നും റിയാലിറ്റി ഷോകള്‍ സമ്മാനിക്കാന്‍ പോവുന്നില്ല.  അവര്‍ വേറെ വഴിയില്‍ പിറക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിലും പറയുന്നത് പാട്ടാവുന്ന ഈ ഡിജിറ്റല്‍ കാലത്ത് എന്തിനൊരു ഗാനഗന്ധര്‍വ്വന്‍ എന്നുമായിരിക്കും.

നിധീഷ് നടേരി

No comments:

Post a Comment