Saturday, March 19, 2011

അഴകിയ രാവണന്‍ മുതല്‍ അതിരുകടന്നെത്തിയ ഈണമഴ


തനനന താന താന തനന 'മള'
തനനാനന താനന താനന തനന 'മള'

മലയാളത്തിനു കമല്‍ പരിചയപ്പെടുത്തുന്ന  സംഗീത സംവിധായകന്‍ തമിഴ് വഴക്കത്തില്‍ ഈണം മൂളുകയാണ് കൈതപ്രത്തിനു മുന്നില്‍. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി പടങ്ങള്‍ ചെയ്െതങ്കിലും വേണ്ടത്ര ശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നില്ല അന്ന് വിദ്യാസാഗര്‍ എന്ന സംഗീതകാരന്. കമലിന്റെ ക്ഷണം അഴകിയ രാവണന്‍ എന്ന ചിത്രത്തിലേക്കായിരുന്നു. മലയാളത്തിന്റെ ഗാനസ്വഭാവവും ശീലങ്ങളുമറിയാന്‍ അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളവും അഷ്ടമുടിക്കായലും അങ്ങനെ ഗാനങ്ങളൊരുപാട് കേട്ട് ഒരുങ്ങിയാണ് വിദ്യാസാഗര്‍ കമ്പോസിങ്ങിനിരിക്കുന്നത്. ചിത്രത്തിലെ മഴപ്പാട്ടിനു വേണ്ടിയാണ് വിദ്യാസാഗര്‍ അറ്റത്ത് 'മള' ചേര്‍ത്ത് കൈതപ്രത്തിന് ഈണമെറിഞ്ഞു കൊടുത്തത്. മഴ നിറയുന്നൊരു പാട്ട് അങ്ങിനെ പിറന്നു
പ്രണയമണി തൂവല്‍ പൊഴിയും പവിഴമഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണമഴ
തോരാത്ത മോഹമീ മഴ
ഗന്ധര്‍വഗാനമീ മഴ
ആദ്യാനുരാഗ രാമഴ
മഴയില്‍ പിടിച്ചു തന്നെ വരികള്‍ പിറന്നു. മലയാളത്തിനിണങ്ങിയ ഈണങ്ങളുടെ ഒഴുക്കായിരുന്നു പിന്നെ. ഏറെ വേഗത്തില്‍ മലയാളിയുടെ മനസറിഞ്ഞു പാട്ടൊരുക്കാനുള്ള കൈവഴക്കം നേടി ഈ തമിഴ്മകന്‍. 

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയാല്‍ മെല്ലെ
കോരിയെടുക്കാന്‍ വാ

നാട്ടുചേലുകളുടെ മുഴുവന്‍ സത്തയുമുണ്ടായിരുന്നു അഴകിയ രാവണനിലെ ഈ ഗാനത്തിന്. അഴകിയ രാവണന്‍ വേണ്ടത്ര ചലനമുണ്ടാക്കിയില്ലെങ്കിലും പാട്ടുകള്‍ മലയാളിയുടെ ഹൃദയത്തില്‍ പതിഞ്ഞു, വിദ്യാസാഗര്‍ എന്ന സംഗീതകാരനും.
പിന്നെ നിരവധി ഈണങ്ങള്‍ വിദ്യാസാഗര്‍ നമുക്ക് ഗൃഹാതുരതകളില്‍ ചേര്‍ത്തുവെക്കാനും, പ്രണയത്തിന്റെ വീണമീട്ടാനും, സങ്കടങ്ങളെ തൊട്ടുണര്‍ത്താനുമായി തന്നു കൊണ്ടിരുന്നു.

ആരോ വിരല്‍ മീട്ടി
മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം

വിദ്യാസാഗറിന്റെ മാസ്റ്റര്‍ പീസുകളിലൊന്നാണ് പ്രണയവര്‍ണങ്ങളിലെ ഈ പാട്ട്. ഗിരീഷ് പുത്തഞ്ചേരിയുമായുള്ള മാജിക് കോമ്പിനേഷനുകളിലൊന്ന്. ചിത്രത്തിലെ വരമഞ്ഞളാടിയ രാവിന്റെ മാറില്‍ എന്ന ഗാനവും സുഖകരമായ അനുഭൂതിയാണ്. സ്റേറജില്‍ മഞ്ജുവാര്യര്‍ പാടുന്നതായി ചിത്രീകരിക്കേണ്ടിയിരുന്ന ഈ പാട്ട്. ലൈവ് പാട്ടിന്റെ ഫീല്‍ നിലനിര്‍ത്താന്‍ സുജാതയെക്കൊണ്ട് ഒറ്റ ടേക്കില്‍ പാടിക്കുകയായിരുന്നു. പാട്ട് ശ്രദ്ധിച്ചാലറിയാം നെടുവീര്‍പ്പുകള്‍ പോലും ഓര്‍ക്കസ്ട്രേഷനില്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നുവെന്ന്.

അസറിന്റെ തട്ടമിട്ട്
വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസുമിട്ടൊരു മൊഞ്ചത്തീ
കൂന്താലീ പുഴയൊരു വമ്പത്തീ

മലബാറിലെ മാപ്പിളപ്പാട്ടിന്റെ അഴകു തുന്നിച്ചേര്‍ത്ത കോമ്പോസിഷന്‍. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഈ ഗാനം വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്റെ ഉദയം കൂടിയായിരുന്നു. വേറിട്ട ശബ്ദങ്ങള്‍ കണ്ടെത്തുവാനും കൊണ്ടുവരുവാനും വിദ്യാസാഗര്‍ ശ്രമിക്കുന്നുണ്ട്. ഒരു ചിത്രത്തില്‍ തന്നെ പല ഗായികാഗായകന്‍മാര്‍ക്ക് അവസരം ലഭിക്കുന്ന പ്രവണതയുടെ തുടക്കം മലയാളത്തില്‍ വിദ്യാസാഗറില്‍ നിന്നു തന്നെയാണ്.

കരിമിഴി കുരുവിയെ  കണ്ടീല
ചിരിമണി ചിലമ്പൊലി കേട്ടീല
നീ പണ്ടേ എന്നോടൊന്നും മിണ്ടീല

പ്രതാപ് എന്ന പുതുശബ്ദത്തിലാണ് മീശമാധവനിലെ ഈ ഗാനം നാം കേട്ടത്. വാളെടുത്താല്‍ അങ്കക്കലി എന്ന പോര്‍വിളിപ്പാട്ടില്‍ വിധുപ്രതാപിനെയും നന്നായി ഉപയോഗിച്ചു. എന്റെ എല്ലാമെല്ലാമല്ലേ എന്ന യേശുദാസ് ഗാനത്തിന് നാട്ടു പ്രേമത്തിന്റെ സുഖമുണ്ടായിരുന്നു.
കമല്‍,ലാല്‍ജോസ്, രഞ്ജിത്, സിബി മലയില്‍ എന്നിവര്‍ക്കൊപ്പം വിദ്യാസാഗര്‍ ചേരുമ്പൊഴൊക്കെ മലയാളത്തിന് എന്നും മൂളിനടക്കാനുള്ള മികച്ച ഗാനങ്ങള്‍ പിറന്നു.

എന്തേ നീയും വന്നീല
എന്നോടൊന്നും ചൊല്ലീല
അനുരാഗം മീട്ടും ഗന്ധര്‍വന്‍
നീ സ്വപ്നം കാണും
ആകാശത്തോപ്പിന്‍ കിന്നരന്‍

കമലിന്റെ ഗ്രാമഫോണില്‍ ജയചന്ദ്രന്‍ പാടിയ  ഈ ഖവാലി എത്ര തവണകേട്ടാലും മതിവരില്ല.
നിറത്തിലെ യാത്രയായി സൂര്യാങ്കുരം, മിഴിയറിയാതെ വന്നു നീ എന്നിവയും സുഖമുള്ള ഈണങ്ങള്‍.

പിന്നെയും പിന്നെയും
ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം

ഈണവും കടന്ന് ഗിരീഷിന്റെ ഭാവന ഒഴൂകിയപ്പോള്‍ വരികള്‍ക്കൊത്ത് ഈണം ചേര്‍ക്കുകയെന്ന പഴയരീതിയിലേക്ക് വിദ്യസാഗറിനെ തിരിച്ചുവിളിച്ച ഗാനം. പ്രണയം പദങ്ങളിലും ഈണത്തിലും കുറുകിനില്‍ക്കുന്ന ഗാനം. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ ഗാനങ്ങളോരൊന്നിലും വിദ്യാസാഗറിന്റെ പ്രതിഭാ സ്പര്‍ശത്തിന്റെ തിളക്കമുണ്ടായിരുന്നു.
കാത്തിരിപ്പൂ കണ്‍മണീ,മഞ്ഞുമാസപ്പക്ഷീ, പ്രണയകാലങ്ങളുടെ സുഖം ഇവയിലെല്ലാം തുളുമ്പുന്നുണ്ട്.
സിബിമലയിലിന്റെ സമ്മര്‍ ഇന്‍ ബത്ലഹേമിലെ വിദ്യാസാഗര്‍ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

ഒരു രാത്രികൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയെ പറന്നെന്‍ അരികില്‍ വരും
അഴകിന്റെ തൂവലാണു നീ

പിന്നണിയിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സുഖ ലയവിന്യാസം ഈ ഗാനത്തിന്റെ അഴകുകൂട്ടുന്നു. ഇതേ ഈണം തമിഴില്‍ പിന്നീട് വിദ്യാസാഗര്‍ ഉപയോഗിച്ചു. രഞ്ജിതിന്റെ ചന്ദ്രോല്‍സവത്തിലെ മുറ്റത്തെത്തും തെന്നലേ, ആരാരുംകാണാതെന്‍ ആരോമല്‍ തൈമുല്ല എന്നീ ഗാനങ്ങള്‍ പടത്തിന്റെ നൊസ്റ്റാള്‍ജിക് മൂഡിനു ചേര്‍ന്നവയായിരുന്നു.
ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലും വിദ്യാസാഗര്‍ ഈണംകൊണ്ട് സമൃദ്ധമായിരുന്നു.

അമ്പാടിപ്പയ്യുകള്‍ മേയും കാണാതീരത്ത്
അനുരാഗം മൂളും തത്തമ്മേ

ലാളിത്യമുള്ള ഈണമായിരുന്നു. ബമ്പാട്ട് ഹുഡുഗീ എന്ന തട്ടു പൊളിപ്പന്‍ ഗാനത്തിനും മെലഡിയുടെ അകമ്പടിയുണ്ടായിരുന്നു. മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്ന എന്ന രണ്ടാംഭാവത്തിലെ ഗാനം വരികള്‍ പോലെ മറന്ന മൌനാനുരാഗത്തെ തിരികെ വിളിക്കുന്നുണ്ട്. ലാല്‍ജോസുമൊത്ത് ഒടുവില്‍ ചേര്‍ന്ന നീലത്താമരയിലും അനുരാഗവിലോചനനായി എന്ന പുതുമയുള്ള ഗാനാനുഭവം നല്‍കാന്‍  കഴിഞ്ഞു. എളുപ്പം നമ്മുടെ മനസിന്റെ മുറ്റം കടന്ന് പിരിയാതെ കുടിയിരിക്കുന്ന ഗാനങ്ങളാണ് വിദ്യ ചെയ്തതിലേറെയും. മലയാളശീലങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും എന്നാല്‍ പുതിയ കാലത്തിന്റെ തേരിലേറുകയും ചെയ്യുന്ന ഗാനങ്ങള്‍. ഇനിയുമേറെ മലയാളത്തിനോകാന്‍ വിദ്യയുടെ മനസില്‍ ഈണങ്ങള്‍ ബാക്കിയുണ്ട്. മലയാളം വല്ലപ്പോഴും മാത്രമേ ഇപ്പോള്‍ ഈ ഗാനസൃഷ്ടാവിന്റെ സാനിധ്യമറിയിയുന്നുള്ളൂ. 
നിധീഷ് നടേരി

2 comments:

  1. i like the song
    പ്രണയമായ് ലഹരിയായ് തഴുകുമീ വഴികളില്‍ പുറമേ നീ ശാന്തം ..
    (കിളിച്ചുണ്ടന്‍ മാമ്പഴം)
    music : vidya sagar
    singer : kailash kher
    lyrics : vayalaar sharth chandra varma

    ReplyDelete
  2. yusuf ee paat njaan kettittilla ormippichathinu nandi iniyum ethrayo pattukal bakiyundenn ariyunnu

    ReplyDelete