Tuesday, February 15, 2011

നമ്മുടെ പൂതപ്പാട്ടും നാറാണത്തു ഭ്രാന്തനും കുഞ്ഞേടത്തിയും...




കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യ വരവമ്പിളി പൂങ്കുല

മെയ്യിലണിഞ്ഞ കരിമ്പൂതം
ഇടശേരി

ഓഡിയോ കാസറ്റില്‍ നിന്ന് ആദ്യം കേട്ട കവിത. നേര്‍ത്ത ഏറെ സ്നേഹം തോന്നുന്ന  സ്വരത്തില്‍ അതിങ്ങനെ ഒഴുകി വന്നു.
കരിമ്പനമേലെ ചെറുവാല്യക്കാരെ ആകര്‍ഷിച്ച് രക്തമൂറ്റിക്കുടിക്കുന്ന, കൂട്ടം തെറ്റി മേയുന്ന പയ്യിന്‍ മുല കുടിക്കുന്ന പൂതത്തിന്റെ ചിത്രം നാട്ടീണത്തിന്റെ അകമ്പടിയോടെ മുന്നിലങ്ങനെ തെളിഞ്ഞു.
ആറ്റിന്‍ വക്കത്തെ മാളികവീട്ടില
ന്നാറ്റു നോറ്റിട്ടൊരുണ്ണീ പിറന്നു...
നങ്ങേലിയുടെ പുത്രപരിചരണവും വാല്‍സല്യവും സ്നേഹമേറെ ചേര്‍ന്ന ഈണത്തില്‍ മനസിലെത്തി.അത് ഇടശേരി ഗോവിന്ദന്‍ നായരുടെ തന്നെ സ്വരമാണെന്നാണ് ധരിക്കുന്നത്
പലവുരു കേട്ട ഈ കാവ്യസുഖത്തിന് വീണ്ടും  ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ പലയിടത്തും ഈ ഓഡിയോ ലഭ്യമാണ്.  എന്തായാലും ഇടശേരിയുടെ ഭാവനക്കൊപ്പം വേര്‍പിരിക്കാനാവാതെ ഈ സ്വരവും മനസില്‍ നില്‍ക്കുന്നു.

കടമ്മനിട്ടയുടെ കവിതകളും പിന്നെ ടേപ്പ് റെക്കോര്‍ഡറുകളില്‍ കേട്ടു തുടങ്ങി. കടുന്തുടിയുടെയും ചെണ്ടയുടെയും പിന്നണിയില്‍ കടമ്മനിട്ടയുടെ സ്വരത്തിന്   പ്രാകൃതഭാവമായിരുന്നു. ആലാപനവഴികളിലെ മാമൂലുകളെ കൈവിട്ട വേറിട്ടു പാച്ചില്‍. കലമ്പലുകളുടെ സൌന്ദര്യം. കടമ്മനിട്ടയെയും നമ്മളേറെ ഏറ്റുപാടി നടന്നു. 

പിന്നെ നാറാണത്തു ഭ്രാന്തന്‍ നാടാകെ പാടിയ കാലം.വി.മധുസൂദനന്‍ നായരുടെ ശബ്ദം. നാട്ടു കൂട്ടങ്ങളിലെല്ലാം, കലാസമിതി വാര്‍ഷികപ്പറമ്പിലെല്ലാം, പൊതുസമ്മേളന വേദികളിലെല്ലാം കലോല്‍സവ കവിതാ മല്‍സരങ്ങളിലെല്ലാം  നാറാണത്തു ഭ്രാന്തനും, അഗസ്ത്യ ഹൃദയവും, ഭാരതീയവും, സന്താനഗോപാലവും മുഴങ്ങി. 
വാക്കുകളെ ധ്യാനസാന്ദ്രം പരിചരിച്ച് മധുസൂദനന്‍ നായര്‍ പാടി. ഈരടികളോരോന്നും മന്ദ്രമധുര സ്വരത്തില്‍ കൂടുതല്‍ തിളങ്ങി. കവിത ചൊല്ലലിന്റെ സൌന്ദര്യം നാം അനുഭവിച്ചു. അന്ന് നാറാണത്തുഭ്രാന്തനെന്ന ദീര്‍ഘകാവ്യത്തിന്റെ വരി തെല്ലിട തെറ്റാതെ ഹൃദിസ്ഥമാക്കാത്തവര്‍ ചുരുക്കമായിരിക്കും. കലോല്‍സവ വേദികളില്‍ നിരന്തരം മധുസൂദനന്‍ നായരുടെ  കവിതകള്‍ നിറഞ്ഞ് ആവര്‍ത്തന വിരസതമായപ്പോള്‍ കേസറ്റ് കവിതക്ക് മാര്‍ക്കു കുറയുന്ന പ്രവണത വന്നു. പിന്നെ പതിയെ കലോല്‍സവ വേദികള്‍ കേസറ്റു കവിതകളെ വെടിഞ്ഞു.ഇടക്ക് ഓഎന്‍വിയുടെ കവിതകളും റെക്കോര്‍ഡറുകളിലെത്തിയിരുന്നു. കവിയുടെ തന്നെ ആത്മാലാപമായി 

പേരറിയാത്തൊരു പെണ്‍കിടാവും, കുഞ്ഞേടത്തിയും മറ്റും കാതിലെത്തി. വയലാറിന്റെയും ചങ്ങമ്പുഴയുടെയും കവിതകള്‍ മധുസൂദനന്‍ നായരുടെ ശബ്ദസുഖത്തില്‍ നമ്മെ തേടിയെത്തി.  നാടാകെ കവികള്‍ സ്വരമേറ്റിയ കാലം. കവികളിറക്കിയ കേസറ്റുകളില്‍ ഈണം അവരുടെ തന്നെ ആത്മാവിന്റെതായിരുന്നു. ഓര്‍ക്കസ്ട്രേഷനില്‍മാത്രമായിരുന്നു സംഗീതകാരന്‍മാരുടെ സാനിധ്യം.പിന്നെ പതിയെ കാസറ്റു കവിതകള്‍ പിന്‍ മാറ്റം തുടങ്ങി. അമ്മയു ട എഴുത്തുകള്‍ പോലുള്ള പില്‍ക്കാല മധുസൂദനന്‍ നായര്‍ കവിതകള്‍ ആദ്യകാലം പോലെ ജനകീയമായുമില്ല.

  
ഇടക്ക് മലയാളത്തിലെ ചില പ്രിയ കവിതകളുമായി ജി. വേണുഗോപാലിന്റെ ശബ്ദമെത്തി. ജയ്സണ്‍ ജെ. മേനോന്‍ ചിട്ടപ്പെടുത്തിയ ഈണത്തിലായിരുന്നു അവ. സംഗീതത്തിന്റെ അതിസാനിധ്യം കാവ്യസുഖം കുറച്ചുവെന്നൊക്കെ വിമര്‍ശനം വന്നെങ്കിലും ഇത്തിരി ഗാനസ്വഭാവം ആര്‍ജിച്ച അവയ്ക്കും കേള്‍വിക്കാരേറെയുണ്ടായിരുന്നു. ചുള്ളിക്കാടിന്റെ സന്ദര്‍ശനവും, കക്കാടിന്റെ സഫലമീയാത്രയും 90കളുടെ അന്ത്യത്തില്‍ കലാലയങ്ങള്‍ പുതിയ ഈണത്തിനൊപ്പം ഏറ്റുവാങ്ങി.    പക്ഷേ പിന്നീട് കുറേക്കാലം പുതുകവിതകളൊന്നും ഓഡിയോ രൂപത്തിലെത്തിയില്ല.
അപ്പോഴേക്കും കാസറ്റില്‍ നിന്ന് കോംപാക്റ്റ് ഡിസ്കിലേക്കുള്ള പരിണാമ പ്രക്രിയയും നടന്നു കഴിഞ്ഞിരുന്നു. കാസറ്റു കവിതയെന്ന ഇത്തിരി അവജ്ഞ ചേര്‍ത്ത പ്രയോഗവും അങ്ങനെ അര്‍ഥശൂന്യമായി. പക്ഷേ മലയാളിയുടെ ഗൃഹാതുരതകളില്‍ ഈ കാസറ്റു കവിതകളുടെ ഈണങ്ങള്‍ പച്ചപിടിച്ചു നിന്നിരുന്നു. അത് കണ്ടറിഞ്ഞാണ് പിന്നെ ഈ കവിതകളെല്ലാം കൂട്ടമായി സിഡികളില്‍ അനധികൃതമായി ചേക്കേറിയത്. മലയാളിയെ അറിഞ്ഞ മലയാളിയുടെ കച്ചവട ബുദ്ധിയില്‍ പഴയ നാറാണത്തു ഭ്രാന്തനും കുറത്തിയും ഗോതമ്പുമണികളും പൂതപ്പാട്ടുമെല്ലാം ഒരുമിച്ച് വ്യാജ സിഡികളില്‍ സംഗമിച്ചു.
സിഡിയുഗത്തില്‍ ഓഡിയേ കവിത പിന്നെ ആഘോഷിക്കപ്പെട്ടത് മുരുകന്‍ കാട്ടാക്കടയിലൂടെയായിരുന്നു. 



കണ്ണടയെന്ന ആദ്യ വരവു തന്നെ പതിയെയെങ്കിലും നമ്മള്‍ ഏറ്റെടുത്തു. ആലാപന രീതിയിലും ശബ്ദത്തിലും മധുസൂദനന്‍നായരുടെ ചില മിന്നലാട്ടങ്ങള്‍ കാട്ടാക്കടയില്‍ നാം അറിഞ്ഞു. പഴയ കേസറ്റു കാവ്യ കാലത്തെ തിരിച്ചു പിടിക്കുകയെന്ന വാശി പോലെ നമ്മുടെ ഗൃഹാതുരത്വം കാട്ടാക്കടയെ ഏറ്റെടുത്തു. മധുസൂദനന്‍ നായരുടെ അത്ര ഗഹനവും തീഷ്ണവുമല്ലായിരുന്നു മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍. അവക്ക്  ചില നേരുപറച്ചിലുകളുടെ നിഷ്കളങ്ക സൌന്ദര്യമുണ്ടായിരുന്നു. ചൊല്ലലിന്റെ നാട്ടഴകു കൂടി ചേര്‍ന്നപ്പോള്‍ അവ ഹൃദ്യമാവുകയും ചെയ്തു. ബാഗ്ദാദും രേണുകയുമെല്ലാം  നാടാകെ മുഴങ്ങി. പിന്നെ അനില്‍ പനച്ചൂരാന്റെയും കവിതകള്‍ ആസ്വദകരിലെത്തി. പഴയ കാലത്തിന്റെ കാവ്യസുഖം തിരിച്ചു കിട്ടിയില്ലെങ്കിലും പുതിയ കാലത്തിന്റെ സങ്കേതങ്ങളില്‍ നാം ഇവരുടെ കവിതകളെ ആഘോഷിച്ചു. അതിനിടെ കലോല്‍സവ വേദികളില്‍ ഇടതടവില്ലാതെ കവിതകള്‍ പല ഈണങ്ങളില്‍ വന്നു കൊണ്ടിരുന്നു. 
പലപ്പൊഴും കലോല്‍സവ സീസണുകളില്‍ പുതുകവിതകള്‍ തേടിപ്പിടിച്ച് ചൊല്ലാന്‍ വിദ്യാര്‍ഥികളും ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ പല കവിതകളും ഈണമാര്‍ന്നു.   ഗദ്യകവിതകള്‍ ഏറിയ പുതുകാലത്ത് ഈണത്തിനൊതുങ്ങുന്ന രചനകള്‍ വിരളമായിരിക്കും. ആത്മാവറിഞ്ഞ ഈണത്തിന്റെ ചിറകേറുമ്പോള്‍ എന്തായാലും കവിതകള്‍ക്ക്  ആസ്വാദ്യതയേറുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ഇനിയുമിനിയും ഈണമാര്‍ന്നീടട്ടെ കവിതകള്‍. അവ കൂടുതല്‍ ഹൃദയങ്ങള്‍ തേടട്ടെ.

2 comments:

  1. nosthalgia sammanikkunna pattormakku vaka nalkunna leghanam nannayi,vishayam casset le kavitha aanenkilum ente ormakal pinnilottu poyi oru pad , radio yiyiloode ozhukiyethiya kattukurangile neenda pattu(naadha brhahmathin sagaram neenthi varaum.............) anennu thonnunnu aadyamayi ketta ganam, atho kudamulla poovinum malayali penninum aano? orkkan thanichirunnu orupadund,onninum samayamilla ennoru kurava matram,

    ReplyDelete