Sunday, March 13, 2011

പൂങ്കാറ്റിലെ ഗമപാ ഗമപാ എന്റെ ഖല്‍ബിലെ ഹല്‍വ



റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് ഈണങ്ങള്‍ ഷിബു ചക്രവര്‍ത്തി ഏറ്റുവാങ്ങിയത്. 
ശ്യാമ എന്ന ചിത്രത്തിലെ ഗാനങ്ങളായ് മാറിയ രഘുകുമാറിന്റെ ഈണങ്ങള്‍. 
കാസറ്റും വാക്ക്മാനും ആരോ റെയില്‍ വേസ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 
റെക്കോര്‍ഡിങ് ചെന്നെയില്‍.

പിറ്റേന്നു രാവിലെ ചെന്നെയില്‍ ട്രെയിനിറങ്ങുമ്പോഴേക്ക് ശ്യാമയിലെ ഈണങ്ങള്‍ക്കു മുഴൂവന്‍ വരികള്‍ പിറന്നിരിക്കണം എന്നാണ് കണ്ടീഷന്‍. യാത്ര തുടങ്ങി വാക്ക്മാനില്‍ കേട്ട ഈണങ്ങളുടെ ചട്ടക്കൂട്ടിലേക്ക് ഷിബു ചക്രവര്‍ത്തിയുടെ ഭാവന ചേര്‍ന്നു തുടങ്ങി. ശ്യാമയില്‍ നമ്മള്‍ കേട്ട ചെമ്പരത്തി പൂവേചൊല്ലൂവും മറ്റു ഗാനങ്ങളും പതിയെ ജന്‍മം കൊണ്ടു. ഒരു പാട്ടിന്റെ  ഈണത്തുമ്പത്തെവിടെയോ പറ്റിയ വാക്കുകള്‍ കിട്ടാതെ ഷിബു ചക്രവര്‍ത്തി കുഴങ്ങി. പൂങ്കാറ്റേ പോയി ചൊല്ലാമോ എന്നു തുടങ്ങുന്ന പല്ലവി ക്ലീന്‍. പക്ഷേ അനുപല്ലവിയുടെയും ചരണത്തിന്റെയും (ഗാനത്തിന്റെഅടുത്ത രണ്ട് സ്റ്റാന്‍സകള്‍) ഒടുക്കത്തിലെ ബിറ്റിനാണ്  തുന്നി ചേര്‍ക്കാന്‍ അതുവരെ എഴൂതിയതിനു പൊരുത്തമുള്ളൊരു വാക്കു കിട്ടാത്തത്. ആലോചിക്കാന്‍ കൂടുതല്‍ സമയമില്ല. ട്രെയിന്‍ ചെന്നൈയിലെത്തി രാവിലെത്തന്നെയാണ് റെക്കോര്‍ഡിങ്. എല്ലാവരും വരി കാത്ത് നില്‍ക്കയാണ്. ഒന്നും തലയിലുദിക്കാതായപ്പോള്‍ ആ ഈണത്തിന്റെ സ്വരങ്ങള്‍ തന്നെ തല്‍ക്കാലം എഴൂതി ചേര്‍ത്തു. എപ്പോഴെങ്കിലും വല്ലതും തടഞ്ഞാല്‍ ചേര്‍ക്കാമെന്ന ധാരണയില്‍.
\'ഗമപ ഗമപ\'
പിന്നീടൊന്നുമുണ്ടായില്ല. പാട്ട് ഉണ്ണിമേനോന്റെ സ്വരത്തില്‍ ടേപ്പില്‍ ചരിത്രത്തിലേക്കു കയറി. ഗമപ ഗമപ എന്ന എന്‍ഡിങ്ങ് ഗാനത്തിന് കൂടുതല്‍ ഭംഗികുട്ടുകയും ചെയ്തു. അങ്ങനെ പിറക്കാതെ പോയവാക്കുകളുമായി ആ ഗമപാ ഗമപാ ഇന്നും നമ്മള്‍ ആസ്വദിക്കുന്നു. ഒരു അഭിമുഖത്തിനിടെയാണ് ഷിബു രസകരമായ ഈ ഓര്‍മ പങ്കു വെച്ചത്. ഓരോഗാനത്തിന്റെയും വരികള്‍ക്കിടയിലൂം ഈണവഴികളിലും ഇങ്ങനെ എത്ര രസകരമായ കഥകള്‍ പതിയിരിക്കുന്നുണ്ട്.

എന്റെ ഖല്‍ബിലെ ഹല്‍വയാണ് നീ നല്ല പാട്ടുകാരി എന്ന് ഇപ്പോള്‍ കേള്‍ക്കും അല്‍പ്പം അരോചകമായി തോന്നും. പക്ഷേ ശരത് വയലാര്‍ ആദ്യം എഴൂതിയ ഈ വരിയില്‍ അഴിച്ചു പണി നടത്തിയിരുന്നില്ലെങ്കില്‍ ക്ലാസ്മേറ്റിലെ ഈ ജനപ്രിയ ഗാനത്തില്‍ ഹല്‍വയും കയറിപ്പറ്റുമായിരുന്നു.
കല്ലായി കടവത്തെ
കാറ്റൊന്നും മിണ്ടീല
എന്ന ഗാനത്തിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞ നേരം. കൈതപ്രത്തിന്റെ വരികള്‍,എം ജയചന്ദ്രന്റെ ഈണം. പാട്ടു പാടിയ ചിത്ര നാട്ടിലേക്ക് തിരിച്ചുപോയിരിക്കുന്നു. പാട്ടു കേട്ട സംവിധായകന്‍ കമലിന് ഗാനത്തിന്റെ ഒരു ഭാഗത്ത് അല്‍പ്പം മാറ്റം വേണമെന്ന് തോന്നി.
വരിയിങ്ങനെ
പട്ടുറുമാലു വേണ്ട
അത്തറിന്‍ മണം വേണ്ട
നെഞ്ചിലെ ചൂടുമാത്രം
മതിയെനിക്ക്
നായിക ഏറെ സ്്നേഹ വിലോലയായി പാടുകയാണ്. അപ്പോള്‍ മതിയെനിക്ക് എന്ന പ്രയോഗത്തെക്കാള്‍ മതിയിവള്‍ക്ക് എന്നാണ് നല്ലതെന്നാണ് ചിന്ത. അതാവുമ്പോള്‍ വിനയത്തിന്റെ സുഖമുള്ളൊരു ധ്വനിയുമുണ്ടാവും.
ചിത്ര ദൂരങ്ങള്‍ താണ്ടി തിരികെയെത്തുന്നു. കോഴിക്കോട്ടെ സ്റ്റുഡിയോയില്‍ വന്ന് പാടി പോവുന്നു. പാടി എന്നു പറയാനാവില്ല. ചിത്ര പാടിയത് ഇത്ര മാത്രം....\'മതിയിവള്‍ക്ക്\'
മതിയെനിക്കിനു മേലേ മതിയിവള്‍ക്ക് ഓവര്‍ലാപ് ചെയ്തതോടെ സംഗതി ക്ലീന്‍. പണ്ടായിരുന്നെങ്കിലോ മുഴൂവന്‍ ഓര്‍ക്കസ്ട്രയുമൊത്ത് ചിത്ര ആദ്യമധ്യാന്തം ഇരുന്ന് പാടേണ്ടി വന്നേനെ. അല്ലെങ്കില്‍ അത്തരമൊരു വരിമിനുക്കല്‍ വേണ്ടെന്നു വച്ചേനെ.
മലയാളമറിയാത്ത ഏതോ തമിഴ് സൌണ്ട് എന്‍ജിനീയര്‍ക്ക് പാട്ട് മിക്സ് ചെയ്തപ്പോള്‍ പറ്റിയ അബദ്ധം ഇന്നും ബാബുരാജിന്റെമനോഹരമായ ഈണത്തില്‍ ഗന്ധര്‍വ്വ ശബ്ദത്തില്‍ നാം കേള്‍ക്കാറില്ലേ.
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍
ഒരുഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
അന്ന് സാങ്കേതികവിദ്യ ഇത്രത്തോളം വളര്‍ന്നിരുന്നെങ്കില്‍ മനോഹരമായ ഈ ഗാനത്തിലെ ഈ അരോചകത്വം ഒഴിവാകുമായിരുന്നു. 
നിധീഷ് നടേരി

No comments:

Post a Comment